കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം ഉടന്‍ പുറപ്പെടും. മലയാളികള്‍ അടക്കം അറുന്നൂറ് ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക. എയര്‍ ഇന്ത്യയുടെ ബി-747 വിമാനം ഉച്ചയോടെ ചൈനയിലേക്ക് തിരിക്കും. ദില്ലിയില്‍ നിന്നും വുഹാനിലേക്കാണ് വിമാനം പുറപ്പെടുന്നത്. ആറ് മണിക്കൂറിനുള്ളില്‍ വിമാനം വുഹാനിലെത്തും. വുഹാൻ, ഹുബെയ് പ്രവിശ്യകളിൽ നിന്നുള്ളവരെ എത്തിക്കാൻ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
ഇവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യ നേരത്തെ ചൈനയുടെ അനുമതി തേടിയിരുന്നു. ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. വൈറസ് ബാധയുള്ളവർ യാത്രയില്‍ ഉണ്ടാവില്ല. 9000 ല്‍ അധികം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. 8100 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.