വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊർജിതമാക്കി ജില്ലാ ഭരണകൂടം. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവർ കാട്ടിനുളളിലേക്ക് പോകുന്നത് കർശനമായി വിലക്കികൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ആർഡി ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുടങ്ങാനും തീരുമാനമായി. ഇതുവരെ 8627 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും വനത്തില്‍ പോകുന്നവര്‍ക്കും ലേപന വിതരണവും നടത്തുന്നുണ്ട്.
ഈ വർഷം ഇതുവരെ രോഗലക്ഷണങ്ങളോടെ മരിച്ചത് നാല് പേരാണ്. ഇവരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ, അസ്വാഭാവികമായി കുരങ്ങുകൾ ചത്തത് ശ്രദ്ധയിൽപ്പെട്ടാലോ പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാലോ ഉടർ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
കന്നുകാലികളും ആളുകളും വനപ്രദേശങ്ങളിൽ സഞ്ചരിക്കുന്നത് രോഗബാധയ്‌ക്ക് ഇടയാക്കും. ഇത് തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുരങ്ങുപനി ബാധിത പ്രദേശത്തെ കോളനിവാസികൾക്ക് ഭക്ഷണം, വിറക് എന്നിവയും കന്നുകാലികൾക്ക് തീറ്റയും എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. രോഗപ്രതിരോധ മാർഗം സ്വീകരിക്കാതെ കന്നുകാലികളെ വനപ്രദേശങ്ങളിലേക്ക് മേയാൻ വിട്ടാൽ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.