ഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ബോളര്‍ ജോഫ്ര ആര്‍ച്ചറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍. ജോഫ്രയെ കൊണ്ട് മുംബൈ ഇന്ത്യൻസിന് എന്ത് ഗുണം കിട്ടിയെന്നാണ് ഗവാസ്കര്‍ ചോദിക്കുന്നത്. ഒരു സീസണ്‍ കളിക്കാൻ ഇല്ലെന്ന് അറിഞ്ഞിട്ടും വലിയ തുക ആര്‍ച്ചര്‍ക്ക് വേണ്ടി മുംബൈ മുടക്കി. വൻ തുക മുടക്കിയിട്ടും ആര്‍ച്ചര്‍ തിരിച്ച് എന്താണ് നല്‍കിയതെന്നും ഗവാസ്കര്‍ ചോദിച്ചു. ഈ വർഷം ടീമിനായി അഞ്ച് മത്സരങ്ങൾ കളിച്ച ആർച്ചറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കൂടാതെ പരിക്ക് മൂലം ജോഫ്ര ആര്‍ച്ചറിന് ഐപിഎല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഗവാസ്കര്‍ രംഗത്തെത്തിയത്.
കളിക്കാര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഫ്രാഞ്ചൈസിയെ നേരത്തെ അറിയിക്കണം. മത്സരം നടക്കുന്നതിനടയില്‍ ജോഫ്രേ ചികിത്സക്കായി വിദേശത്തേക്ക് പോയി. അദ്ദേഹത്തിന്‍റെ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഉയര്‍ന്ന തുകയ്ക്ക് താരങ്ങളെ വാങ്ങുമ്പോള്‍ മികച്ച കളി പുറത്തെടുക്കാന്‍ ഓരോ കളിക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. എത്ര വലിയ കളിക്കാരനാണെങ്കിലും മുഴുവൻ ടൂർണമെന്‍റിലും കളിക്കാന്‍ സാധിക്കില്ലെങ്കില്‍ ഒരു രൂപ പോലും അയാള്‍ക്ക് നല്‍കരുത്. രാജ്യത്തിന് വേണ്ടി കളിക്കണോ ഐ പി എല്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കണോ എന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാം - സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ അഭാവത്തിലാണ് ജോഫ്ര ആര്‍ച്ചറിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ആര്‍ച്ചര്‍ മുംബൈക്കായി കളിച്ചത്. 120 പന്തുകള്‍ എറിഞ്ഞ താരത്തിന് നേടാനായത് രണ്ട് വിക്കറ്റുകളാണ്. കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആർച്ചര്‍ ഒരു വർഷത്തിലേറെയായി കളത്തിന് പുറത്തായിരുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല.