മുംബൈ: ആര്യന്‍ ഖാന്‍ അറസ്റ്റിലായ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡെയ്ക്ക് ഷാറൂഖ് ഖാന്‍ അയച്ച മെസേജുകള്‍ പുറത്ത്. സമീര്‍ വാങ്കഡെയാണ് ചാറ്റ് പുറത്തുവിട്ടത്. 'ദയവായി അവനെ ജയിലിലേക്ക് അയക്കരുതെന്നും ചിലരുടെ താത്പര്യങ്ങള്‍ കാരണം അവന്‍ ഇല്ലാതാകുമെന്നും' ഷാറൂഖ് ഖാന്‍ ചാറ്റില്‍ പറയുന്നു. 'ആര്യന്‍ ഖാനെ ജയിലിലേക്ക് അയച്ചാല്‍ അവന്‍ തകര്‍ന്നു പോകും. എന്നോടും കുടുംബത്തോടും ദയയുണ്ടാകണം. ലോകത്തെ ഏറ്റവും മോശം സ്ഥലത്തേക്ക് അവനെ അയക്കരുത്. ഇപ്പോള്‍ തന്നെ അവന്‍ വളരെയധികം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു കൊടും കുറ്റവാളിയെപ്പോലെ അവനെ ജയിലിലേക്ക് അയക്കരുത്. ഒരു പിതാവെന്ന നിലയില്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്' എന്നാണ് ഷാറൂഖ് ഖാന്‍ അയച്ച മെസേജില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷാരൂഖിന്റെ നീണ്ട സന്ദേശങ്ങള്‍ക്ക് വളരേ ചുരുങ്ങിയ വാക്കുകളിലാണ് വാങ്കഡെ മറുപടി നല്‍കുന്നത്. നല്ലൊരു മനുഷ്യനെന്ന നിലയില്‍ എനിക്ക് താങ്കളെ അറിയാം. നമുക്ക് നല്ലതിനുവേണ്ടി ആശിക്കാമെന്നാണ് സമീര്‍ വാങ്കഡെ മറുപടിയായി അയച്ചത്. ചാറ്റുകളുമായി ബന്ധപ്പെട്ട തെളിവുകൾ വാങ്കഡെ ബോംബെ ഹൈക്കോടതിയിൽ ഹാജരാക്കി. ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്ന് സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2021ൽ ആര്യൻ ഖാൻ അറസ്റ്റിലായത് മുതലുള്ള ചാറ്റുകള്‍ വാങ്കഡെ പുറത്തുവിട്ടത്.