സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസമായാണ് മാറ്റിവെക്കുക. എപ്പിഡമിക്ക് ആൻ പബ്ലിക്ക് ഹെൽത്ത് എമർജൻസി ആക്ട് പ്രകാരമാണ് ഓർഡിനൻസ് ഇറക്കിയത്. ഈ ആക്റ്റ് പ്രകാരം അടിയന്തര സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം മാറ്റിവെക്കാനാകും. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ശമ്പളം മാറ്റിവെക്കുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളാണ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചത്.
ഓർഡിനൻസ് പ്രകാരം സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്കാണ് മാറ്റിവെക്കുക കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത്. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ജീവനക്കാർക്കും ഇളവില്ല. 20000 രൂപയിൽ കുറവ് ശമ്പളമുള്ളവരുടെ ശമ്പളം മാറ്റിവെക്കില്ല. പാർട്ട് ടൈം ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകില്ല. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. എപ്പിഡമിക് ആക്ട് പ്രകാരമാണ് ശമ്പളം പിടിച്ചതെന്ന് അഡ്വക്കറ്റ് ജനറലിന്റെ വാദം കോടതി അംഗീരിച്ചിരുന്നില്ല. സർക്കാർ ജീവനക്കാരിൽ നിന്ന് മാറ്റിവെക്കുന്ന പണം ചെലവഴിക്കുന്നതിന് എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ശമ്പളം നീട്ടിവെക്കുന്നത് ശമ്പളം നിഷേധിക്കുന്നതിന് തുല്യമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവെക്കുന്നതിന് ന്യായീകരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.