റിയാദ്: സ്ത്രീ ശാക്തീകരണം, സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് വലിയ കാല്‍വെപ്പാണ് സൗദി അറേബ്യ ഇന്നലെ വെച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ആദ്യ അറബ് വനിതയെ സൗദി ബഹിരാകാശത്തേക്ക് അയച്ചു. സൗദി ബഹിരാകാശ സഞ്ചാരിണിയായ റയാനാ ബര്‍നാവിയാണ് കേപ് കാനാവറിയിലെ കെന്നഡി സ്പേസ് സെന്‍ററില്‍നിന്ന് സൗദി സമയം അര്‍ദ്ധരാത്രി 12.30 ന് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.
ഇന്ന് (തിങ്കള്‍) ഉച്ചതിരിഞ്ഞ് 1-30 ഓടെ ഭൌമോപരിതലത്തില്‍ നിന്ന് 420 കിലോമീറ്റര്‍ ദൂരെയുള്ള അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ എത്തിച്ചേരും. ബഹിരാകാശത്തെത്തുന്ന ആദ്യത്തെ സഊദി , അറബ്, മുസ്‌ലിം വനിത എന്ന നിലയില്‍ ചരിത്രം കുറിക്കുകയാണ് യുവതിയായ റയാന ബര്‍നാവി. ബ്രസ്റ്റ് കാന്‍സര്‍ ഗവേഷക കൂടിയാണിവർ. സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയോം മിഷന്‍ 2 (എ.എസ്്ക-2) ഭാഗമായാണ് ഇവരുടെ ദൗത്യം.
ആക്‌സിയോം മിഷന്‍ 2 വിന്റെ ഭാഗമായി റയാന ബര്‍നാവിക്കൊപ്പം സൗദി പൌരനായ അലി അല്‍ ഖര്‍നിയും ബഹിരാകാശത്തേക്ക് കുതിച്ചിട്ടുണ്ട്. യുദ്ധവിമാനത്തിലെ പൈലറ്റാണ് അലി. നാസയുടെ മുന്‍ ആസ്‌ട്രൊനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, അമേരിക്കയിലെ ടെന്നസ്സിയില്‍നിന്നുള്ള ബിസിനസുകാരനായ ജോണ്‍ ഷോഫ്‌നര്‍ എന്നിവരാണ് ഇവരുടെ സംഘത്തില്‍ ഉള്‍പ്പെടുന്ന മറ്റു കൂട്ടാളികൾ. 1985 ല്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ സഊദി അറേബ്യന്‍ പൗരന്‍. വ്യോമസേന പൈലറ്റായിരുന്നു അദ്ദേഹം. സൗദി സ്പേസ് കമ്മീഷനാണ് രായ്ത്തെ ബഹിരാകശ ദൌത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.