ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1973 -ല്‍ പുറത്തിറങ്ങിയ 'രാമരാജ്യം' സിനിമയിലൂടെയാണ് ശരത് ബാബു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ 220 -ലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ തുടങ്ങിയ ചിത്രങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ മികച്ച സഹ നടനുള്ള പുരസ്‍കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തമിഴ്‍നാട് സര്‍ക്കാരിന്റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരത്ത് നേടിയിട്ടുണ്ട്.