ഡല്‍ഹി: ധോണിയെ വെറുക്കുന്നവര്‍ പിശാച് ആയിരിക്കണമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ധോണി ഒരേസമയം തന്‍റെ സുഹൃത്തും സഹോദരനുമാണെന്നും ഹാര്‍ദിക് പറഞ്ഞു. ധോണി ഗൗരവക്കാരനാണെന്ന് പലരും പറയാറുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് അദ്ദേഹം പെരുമാറുന്നത്. എല്ലാവരും അങ്ങനെയാണെന്നാണ് താന്‍ കരുതുന്നതെന്നും ഹാര്‍ദിക് പറഞ്ഞു." തനിക്കറിയാവുന്ന ധോണി തമാശകള്‍ പറയുകയും അത് ആസ്വദിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്റെ സഹോദരനായിട്ടും സുഹൃത്തായിട്ടുമാണ് ഞാന്‍ ധോണിയെ കാണുന്നത്. ധോണിയെ വെറുക്കാന്‍ പിശാചിന് മാത്രമെ സാധിക്കൂ" എന്നും ഹാര്‍ദിക് പറഞ്ഞു.
അതേസമയം, ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംങ്ങിനെ നേരിടും. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറെന്ന നോക്കൗട്ട് കടമ്പ കൂടി കടക്കേണ്ടി വരും. പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. ഈ സീസണിലെ 2 മത്സരങ്ങളിൽ അടക്കം ഗുജറാത്തിനെതിരെ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല എന്നത് ചെന്നൈക്ക് കൂടുതല്‍ സമ്മര്‍ദമാണ് നല്‍കുക. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയ ആദ്യ ടീമായിരുന്ന ഗുജറാത്ത് കപ്പുമായാണ് മടങ്ങിയത്.