ഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ വിലക്ക് നീക്കിയ സമയത്ത് എം എസ് ധോണി കരയുന്നത് താന്‍ കണ്ടുവെന്ന് ഹര്‍ഭജന്‍ സിംഗ്. 'ധോണിയെ വളരെ കൂള്‍ ആയി മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ 2018 ൽ രണ്ടു വർഷത്തെ വിലക്കിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിലേക്കു തിരിച്ചുവന്നപ്പോൾ എല്ലാവര്‍ക്കും ഒരു ഡിന്നര്‍ പാര്‍ട്ടി ഒരുക്കിയിരുന്നു. അന്ന് രാത്രി ധോണി കരയുന്നതും വളരെ വൈകാരികമായി പ്രതികരിക്കുന്നതും താന്‍ കണ്ടു' - ഹര്‍ഭജന്‍ സിംഗ് ഒരു സ്പോര്‍ട്സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംഭവം സത്യമാണോയെന്ന് ചർച്ചയിൽ കൂടെയുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം ഇമ്രാൻ താഹിറിനോടും ഹർഭജന്‍ സിംഗ് ചോദിച്ചു. അന്ന് ധോണി കരയുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനോടുള്ള സ്നേഹം മനസിലായി. അദ്ദേഹം സ്വന്തം കുടുംബത്തെപ്പോലെയാണ് ടീമിനെ നയിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം തിരികെയെത്തിയ ചെന്നൈ കിരീടം നേടി. വയസ്സൻമാരുടെ ടീമെന്നാണു ഞങ്ങളെ വിളിച്ചിരുന്നത്. പക്ഷെ ഞങ്ങള്‍ ഐ പി എല്‍ വിജയിച്ചു - ഇമ്രാൻ താഹിര്‍ പറഞ്ഞു.
അതേസമയം, നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിലെത്തി. ചെന്നൈ ഇത് പത്താം തവണയാണ് ഐപിഎൽ കലാശപ്പോരിന് യോഗ്യത നേടുന്നത്. ചെന്നൈ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഗുജറാത്തിന്‍റെ പോരാട്ടം 20 ഓവറിൽ 157 റൺസിന് അവസാനിക്കുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ചെന്നൈ വിജയം നേടിയത്.