തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. റെഗുലർ വിഭാഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം നേടി. ഹുമാനിട്ടീസ് 71.93% വും കൊമേഴ്സ് 82.75% വും വിജയം നേടി. സർക്കാർ സ്കൂൾ 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും ആൺ എയ്ഡഡ് സ്കൂളുകൾ 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി.
33,915 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59% മാണ് വിജയം. 77 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. എട്ട് സർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യൽ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും റിസള്‍ട്ട് അറിയാം.