തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ഒരു ആനയെ അനുവദിക്കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കളക്ടർ തള്ളി. മുമ്പ് തൃശ്ശൂർ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനയെ വച്ച് ചടങ്ങ് നടത്തിയിരുന്ന കീഴ്വഴക്കം തുടരാൻ അനുവദിക്കണം എന്ന് കാണിച്ചാണ് പാറമേക്കാവ് കളക്ടറെ സമീപിച്ചത്. പാറമേക്കാവ് ഭഗവതി ആനപ്പുറത്തേറി ഇലഞ്ഞിമരച്ചോട്ടിൽ എത്തുന്ന ചടങ്ങിന് അനുമതി നൽകണമെന്നായിരുന്നു അവശ്യം. തൃശ്ശൂർ കൊവിഡ് മുക്തമായതും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ കളക്ടർക്ക് നല്‍കിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു . എന്നാൽ പാറമേക്കാവിന്റെ ആവശ്യം തള്ളിയ ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമായി പൂരത്തിന് ആനയെ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനില്‍ക്കുന്ന സാഹചര്യത്തിൽ ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് അനുവദിക്കാനാകില്ലെന്നും കളക്ടർ അറിയിച്ചു. അതേസമയം തിരുവമ്പാടി ദേവസ്വം ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിട്ടില്ല.
ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങ് മാത്രമാക്കി നടത്താൻ മന്ത്രിതല ചർച്ചയിലാണ് തീരുമാനിച്ചത്. മന്ത്രിമാരായ എസി മൊയ്തീൻ, വിഎസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി , പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. ഈ ചർച്ചയിൽ പാറമേക്കാവ് ദേവസ്വം ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല. തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ചടങ്ങുമാത്രമായി ഇരു ദേവസ്വങ്ങളും നടത്തിയിരുന്നു. 5 പേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു കൊടിയേറ്റം. ഘടക ക്ഷേത്രങ്ങളിൽ ഇത്തവണ കൊടിയേറ്റം ഉണ്ടായിരുന്നില്ല.