ഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎൽ 2023ൽ ക്രീസിൽ കുറച്ച് അധികം സമയം നിൽക്കാൻ സുനിൽ ഗവാസ്‌കർ സഞ്ജു സാംസനോട് പറഞ്ഞിരുന്നു. എന്നാൽ സഞ്ജു തന്റെ ബാറ്റിംഗ് ശൈലിയിൽ തന്നെ ഉറച്ചുനിൽക്കുകയും ഉപദേശം സ്വീകരിക്കാതിരിക്കുകയും ചെയ്തുവെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി. ഗവാസ്‌കർ സഞ്ജുവിനെ ഉപദേശിച്ചിരുന്നു, ‘‘നിങ്ങൾ 10 പന്തെങ്കിലും പിടിച്ചുനിൽക്കൂ. നിങ്ങൾക്ക് ഒരുപാട് കഴിവുകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, നിങ്ങൾ 12 പന്തിൽ 0 റൺസെടുത്താലും ശേഷമുള്ള 25 പന്തിൽ 50 റൺസ് സ്കോർ ചെയ്യാന്‍ സാധിക്കും. എന്നാൽ എന്റെ ശൈലി ഇങ്ങനെയാണ്, ഇങ്ങനെ മാത്രമേ കളിക്കാനാകൂവെന്നായിരുന്നു സഞ്ജുവിന്റെ മറുപടി" - ശ്രീശാന്ത് പറഞ്ഞു
'ഞാന്‍ സഞ്ജുവിനെ പിന്തുണക്കുന്നു, കാരണം, അവന്‍ എനിക്ക് കീഴിലാണ് അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഞാനവനെ കാണുമ്പോഴെല്ലാം, ഐപിഎല്ലില്‍ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തണമെന്ന് ഉപദേശിക്കാറുണ്ട്. ഇഷാന്‍ കിഷനും റിഷഭ് പന്തും ഇപ്പോഴും സഞ്ജുവിന് മുന്നിലാണ്. പന്ത് ഇപ്പോള്‍ കളിക്കുന്നില്ല. പക്ഷെ ഞാനവനെ കണ്ടിരുന്നു. ആറോ എട്ടോ മാസത്തിനുള്ളില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് അവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്' - ശ്രീശാന്ത് പറഞ്ഞു.
ഐപിഎല്ലില്‍ തുടക്കം ഗംഭീരമാക്കിയ രാജസ്ഥാന്‍ റോയല്‍സ് നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫിലെത്താതെ പുറത്തായപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സി വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.