പാറ്റ്ന: ബീഹാറിലെ സ്കൂളില്‍ വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ബീഹാറിലെ അരാരിയ ജില്ലയിലെ അമൗനയിലെ സർക്കാർ സ്‌കൂളിലാണ് ഉച്ച ഭക്ഷണത്തില്‍ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച 100 കണക്കിന് കുട്ടികളെ ഫോർബ്സ്ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാവിലെ 9 മണിയോടെ പ്രദേശത്തുള്ള ഒരു എന്‍ജിഒ പാചകം ചെയ്ത ഭക്ഷണം സ്കൂളില്‍ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. സാഹചര്യം രൂക്ഷമായതോടെ സ്‌കൂൾ അധ്യാപകർ ഗേറ്റ് അടച്ചു. ഇതിനെ തുടര്‍ന്ന് പ്രകോപിതരായ ആളുകള്‍ ഗേറ്റ് ബലമായി തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. എസ്ഡിഎം, എസ്ഡിഒ, ഡിഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.