ഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലെ ഗുസ്തി താരങ്ങളുടെ മഹിള മഹാ പഞ്ചായത്ത് തടയാന്‍ വന്‍ സന്നാഹവുമായി പോലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാന്‍, യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കര്‍ഷകരെയും സ്ത്രീകളെയും തടയാന്‍ ഡൽഹിയുടെ അതിർത്തികളെല്ലാം കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ച് അടച്ചു. അതോടൊപ്പം പ്രതിഷേധക്കാരെ പാര്‍പ്പിക്കാനുള്ള താത്കാലിക ജയില്‍ ഡല്‍ഹി പൊലീസ് ഒരുക്കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാർലമെന്‍റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. ജന്തർ മന്തറിൽ നിന്ന് താരങ്ങൾ മാർച്ചായി നീങ്ങുന്നത് തടയാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി.
ജന്തര്‍മന്ദറില്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിഐബി കാര്‍ഡുള്ള മാധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 11.30നാണ് ജന്തര്‍ മന്ദിറില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തി താരങ്ങള്‍ മാര്‍ച്ച് നടത്തുക. മഹിളാ മഹാ പഞ്ചായത്തിന്റെ ഭാഗമായ നിരവധി കര്‍ഷക നേതാക്കള്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായി. ബികെയു ഹരിയാന അധ്യക്ഷന്‍ ഗുര്‍നാം സിംഗ് ചതുണി യെ പോലീസ് വീട്ടില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. ആനിരാജ ഉള്‍പ്പെടെയുള്ള ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്‌സ് ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം ചെയ്യുന്നത്.