ചെന്നൈ: ഐപിഎല്‍ ചാമ്പ്യന്‍മാരെ ഇന്ന് അറിയാം. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ന് നേരിടും. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. മാർച്ച് 31 ന് ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തോടെയാണ് ഐപിഎൽ പതിനാറാം സീസണ് തുടക്കമായത്. 73 മത്സരങ്ങൾക്ക് ശേഷം കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇരുടീമും മുഖാമുഖം വരുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു.
ഇന്നത്തെ മത്സരത്തോടെ ധോണി തന്റെ ഐപിഎൽ കരിയർ അവസാനിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയത്തോടെ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം എന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിന് ഒപ്പം ചെന്നൈയെ എത്തിക്കാനാകും ധോണിയുടെ ശ്രമം. മറുഭാഗത്ത്, തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന പാണ്ഡ്യയും സംഘവും ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്.
മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം തുടർച്ചയായി രണ്ട് ഫൈനലുകൾ കളിക്കുന്ന ടീം എന്ന റെക്കോർഡ് ഗുജറാത്തിനാണ്.16 കളിയിൽ മൂന്ന് സെഞ്ച്വറിയോടെ 851 റൺസെടുത്ത ശുഭ്മാൻ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗിൽ ക്രീസിൽ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം.