ഡല്‍ഹി: ദി കേരള സ്റ്റോറി ഒരു പ്രോപ്പഗണ്ട സിനിമയാണെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ഇത്തരം സിനിമകള്‍ രാഷ്ട്രീയമാണ് പറഞ്ഞു വെയ്ക്കുന്നത്. ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും ഒളിച്ചോടാന്‍ സാധിക്കില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ദി കേരള സ്റ്റോറി പോലുള്ള സിനിമകള്‍ നിരോധിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇതിനെതിരെ ഒരു ആന്‍റി പ്രൊപ്പഗണ്ട സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.76-ാം മത് കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഒരു സംവിധായകനായി തുടരാനാണ് ആഗ്രഹിക്കുന്നത്. ആക്ടിവിസ്റ്റായി മാറാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമ അരാഷ്ട്രീയമാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദി കേരള സ്റ്റോറി പോലെയുള്ള പ്രൊപ്പഗണ്ട മൂവികള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. അവ നിരോധിക്കുന്നതിനോട് താന്‍ പൂര്‍ണമായും വിയോജിക്കുന്നു. എന്‍റെ സിനിമ യാഥാർത്ഥ്യത്തെയും സത്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, അതിന്റെ രാഷ്ട്രീയം ആ സിനിമയ്ക്ക് ചുറ്റുമുള്ള ലോകത്തിന്‍റെ രാഷ്ട്രീയത്തിൽ നിന്നും, ആ ലോകത്തിന്റെ സത്യങ്ങളിൽ നിന്നും വസ്തുതകളിൽ നിന്നുമാണ് വരേണ്ടത് - അനുരാഗ് കശ്യപ് പറഞ്ഞു.
അതേസമയം, കാൻ ഫിലിം ഫെസ്റ്റിവലിൽ അനുരാഗ് കശ്യപ് സംവിധനംക് ചെയ്ത കെന്നഡി പ്രദര്‍ശിപ്പിച്ചു. ഗ്രാൻഡ് ലൂമിയർ തിയേറ്ററില്‍ മിഡ് നൈറ്റ് പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ വർഷം ഫെസ്റ്റിവലിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളിൽ ഒന്നായിരുന്നു കെന്നഡി.