സാലറി ചാലഞ്ചുമായി കേന്ദ്ര സർക്കാറും. അടുത്ത വർഷം മാർച്ചു വരെ ഓരോ ദിവസത്തെ ശമ്പളം നൽകാനാണ് ജീവനക്കാരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പിഎം കെയർ ഫണ്ടിലേക്കാണ് ശമ്പളം നൽകാൻ ധനകാര്യ വകുപ്പിലെ റവന്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഈ വകുപ്പിലെ ജീവനക്കാർക്കാരോട് മാത്രമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിർബന്ധ പൂർവം ഏതെങ്കിലും ജീവനക്കാർ സാലറി ചാലഞ്ചിന്റെ ഭാഗമാകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ല.
സ്വമേധയാ പിഎം കെയറിലേക്ക് സംഭാവനയാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. സംഭാവന ചെയ്യാൻ താൽപര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് സർക്കുലറിലുണ്ട്. ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17 ന് സർക്കുലർ ഇറക്കിയിരുന്നു. ശമ്പളം നൽകാൻ താൽപര്യം ഇല്ലാത്തവർ വിസമ്മത പത്രം നൽകണമെന്ന് ഈ സർക്കുലറിലുണ്ടായിരുന്നു. ഈ സർക്കുലർ വിവാദമായതിനെ തുടർന്നാണ് പുതിയ ഉത്തരവ് ധനകാര്യ വകുപ്പ് ഇറക്കിയിരിക്കുന്നത്. കൊറോണ പ്രതിരോധത്തിന പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനാണ് ജീവനക്കാരോട് പിഎം കെയറിലേക്ക് കേന്ദസർക്കാർ സംഭാവന ആവശ്യപ്പെട്ടിരിക്കുന്നത്.