ഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും വേണ്ടന്ന് വെയ്ക്കുകയായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആരോഗ്യത്തിന് ഹാനികരമാകുന്ന പുകയില പോലുള്ള ഉത്പന്നങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് തന്നോട് അച്ഛൻ പറഞ്ഞിരുന്നു. അതിനാല്‍ അത്തരം പരസ്യങ്ങള്‍ വേണ്ടന്ന് വെയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നിരവധി ഓഫറുകള്‍ വന്നിരുന്നുവെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്‌മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍.
നല്ല ആരോഗ്യമുള്ള വായ ഫിറ്റ്‌നസിന്‍റെ ലക്ഷണമാണ്. ഇന്നത്തെ കാലത്ത് ഫിറ്റ് ആയിരിക്കുകയെന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ബോഡി ഫിറ്റായിരുന്നതുകൊണ്ട് തന്നെ താന്‍ കണ്ട സ്വപ്നങ്ങളിലേക്ക് എത്താന്‍ സാധിച്ചു. സ്‌കൂളില്‍നിന്ന് പുറത്തുവന്നയുടനേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. അതുകൊണ്ട് തന്നെ അച്ഛന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് താന്‍ മുന്‍പോട്ട് പോയത്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.