ഹൈദരാബാദ്: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി സ്വന്തമാക്കിയ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. ഇന്നലെ വൈകുന്നേരമാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികൾ ക്ഷേത്രത്തിലെത്തിയത്. വെളള തുണി കൊണ്ട് മൂടിയ ട്രോഫി പ്രതിനിധി ക്ഷേത്രത്തിലെ പൂജാരിമാരെ ഏൽപ്പിക്കുന്നതിന്റെയും ട്രോഫിക്ക് പൂജ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ് നേടിയ ട്രോഫിയുമായി ക്ഷേത്രത്തിലെ പൂജാരിമാർ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് ആരാധകർപോലും കിരീട സാധ്യത കൽപ്പിച്ചിരുന്നില്ല. എന്നാൽ ധോണിയുടെ ക്യാപ്റ്റൻസിയിൽ ഗുജറാത്തിനുപിന്നിൽ രണ്ടാംസ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് 215 റൺസ് അടിക്കുകയും ഇടയ്ക്കുപെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിട്ടും ചെന്നൈ സൂപ്പർ കിംഗ്‌സ വിജയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഐപിഎൽ കിരീടം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ചെന്നൈ സൂപ്പർ കിംഗ് ഇത്തവണ കിരീടം നേടിയതെന്നും അതിനാലാണ് തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ട്രോഫി പൂജിച്ചതെന്നുമാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.