കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് അഭിഭാഷകനും ഭരണഘടനാ വിദഗ്ദനുമായ പ്രശാന്ത് ഭൂഷന്‍. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100സീറ്റെങ്കിലും കുറയുമെന്നും പ്രശാന്ത് ഭൂഷന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കര്‍ണാടക, ബീഹാര്‍, ബംഗാള്‍, യുപി, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സീറ്റിന്‍റെ എണ്ണം ക്രമാതീതമായി കുറയുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടായാൽ പ്രധാനമന്ത്രിയായി മോദിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ നിതിന്‍ ഗഡ്കരിക്കായിരിക്കും പിന്തുണ ലഭിക്കുക. മോദി എപ്പോഴും സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് പലപ്പോഴും തിരിച്ചടികള്‍ക്ക് കാരണമാകുന്നുണ്ടെന്നും പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണാന്‍ സാധിക്കുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ ട്രെന്‍ഡ് കാണാന്‍ സാധിക്കും. അതോടൊപ്പം മോദിക്ക് തെരഞ്ഞെടുപ്പുകള്‍ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന ബിജെപിക്കാരുടെ അമിത പ്രതീക്ഷയാണ് കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞതെന്നും പ്രശാന്ത് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.