ഏഷ്യാനെറ്റ് നടത്തുന്ന ബിഗ്ബോസ് എന്ന പ്രോഗ്രാമിലെ അഖിലിന്റെ പേര് മാരാർ എന്ന് മാത്രം വിളിക്കുന്ന കേരള സമൂഹം ഭയം ഉണ്ടാക്കുന്നുവെന്ന് ആക്ടിവിസ്റ്റ് മൃദല ദേവി. നടൻ മോഹൻലാൽ മുതൽ സകലരും മാരാരെ, മാരാരെ എന്ന് മാത്രം വിളിക്കുന്നു. അത് ഒരു ജാതിപ്പേരാണ്. വ്യക്തിയുടെ പേര് അഖിൽ ആണെന്ന് എല്ലാവരും മറക്കുന്നു.വടക്കേഇന്ത്യയിൽ സർനെയിം വിളിക്കുകയും, വ്യക്തിയുടെ പേര് മറക്കുകയും ചെയ്യുന്ന രീതിയിലേയ്ക്ക് കേരളവും പൊയ്ക്കൊണ്ടിരിക്കുന്നു. ഒരാളുടെ സർ നെയിം മാത്രം ഉപയോഗിക്കുമ്പോൾ ആ പേര് ജനമനസുകളിൽ ഉറയ്ക്കുന്നു. അത് ഒരു സാംസ്‌കാരിക കമ്പോളം സൃഷ്ടിക്കുന്നുവെന്നും മൃദല ദേവി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ബിഗ്ബോസിന്റെ വലിയ കണ്ണിൽപെട്ടില്ലെങ്കിൽ ഇതാ ശ്രദ്ധയിൽ പെടുത്തുന്നു.!
ഏഷ്യാനെറ്റ് നടത്തുന്ന ബിഗ്ബോസ് എന്ന പ്രോഗ്രാമിലെ അഖിലിന്റെ പേര് മാരാർ എന്ന് മാത്രം വിളിക്കുന്ന കേരള സമൂഹം ഭയം ഉണ്ടാക്കുന്നു. നടൻ മോഹൻലാൽ മുതൽ സകലരും മാരാരെ, മാരാരെ എന്ന് മാത്രം വിളിക്കുന്നു. അത് ഒരു ജാതിപ്പേരാണ്. വ്യക്തിയുടെ പേര് അഖിൽ ആണെന്ന് എല്ലാവരും മറക്കുന്നു.വടക്കേഇന്ത്യയിൽ സർനെയിം വിളിക്കുകയും, വ്യക്തിയുടെ പേര് മറക്കുകയും ചെയ്യുന്ന രീതിയിലേയ്ക്ക് കേരളവും പൊയ്ക്കൊണ്ടിരിക്കുന്നു. ഒരാളുടെ സർ നെയിം മാത്രം ഉപയോഗിക്കുമ്പോൾ ആ പേര് ജനമനസുകളിൽ ഉറയ്ക്കുന്നു. അത് ഒരു സാംസ്‌കാരിക കമ്പോളം സൃഷ്ടിക്കുന്നു. അതിലുൾപ്പെട്ട ജനങ്ങൾ അതിന്റെ. സ്വാഭാവിക ഗുണ ഭോക്താക്കൾ ആയി അവരറിയാതെ തന്നെ മാറുന്നു. അഖിൽ എന്നുള്ള പേരിനെക്കാൾ സാമൂഹിക സാംസ്കാരിക മൂലധനം മാരാർ എന്നുള്ള ജാതിപ്പേരിനാണ് എന്നുള്ളത് കൃത്യമായി മനസിലാക്കി തന്നെയാണ് ആ സംബോധന ഉപയോഗിക്കപ്പെടുന്നത്.
അഖിലിന്റെ കൂടെ മത്സരിക്കുന്ന ചെറുപ്പക്കാരായ ആളുകൾക്ക് പോലും ഇങ്ങനെ വിളിക്കുന്നതിൽ ഒരു മടിയും ഇല്ല. ജാതിയുടെ ഏറ്റവും വലിയ പ്രശ്നം ജാതിയാണ് ഏറ്റവും ശരിയായ വസ്തുത എന്ന് രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മുന്നേറുവാൻ അതിനു കഴിയുന്നു എന്നുള്ളതാണ്.ഏഷ്യാനെറ്റിനോ, വിളിക്കുന്നവർക്കോ, കേൾക്കുന്നവർക്കോ ഒന്നും അപാകത തോന്നാത്ത വിധത്തിൽ മാരാരിസം എന്ന തലക്കെട്ടുകൾ ഓൺലൈൻ ചാനലുകളിൽ വന്നു തുടങ്ങി.. കേരളത്തിൽ ഒരു സമയത്ത് ഏറ്റവും വർഗ്ഗീയത കൊണ്ടുവന്ന നിരവധി സിനിമകൾക്കെതിരെ അംബേദ്കറൈറ്റുകൾ നിരന്തരം എഴുതി തന്നെയാണ് ഒരു പരിധി വരെയെങ്കിലും അറുതി വരുത്തിയത്. ഒരുവേള അവരിൽ നിന്നുള്ള എഴുത്തുകാർ കൊണ്ടുവന്ന ഉണർവ്വുകളെ കേരളം കൂടുതലായി ശ്രദ്ധിച്ചതും അപ്പോഴൊക്കെ തന്നെയായിരുന്നു..അന്തിചർച്ചകളിൽ ജാതി ക്കെതിരെ സംസാരിക്കുകയും സ്വന്തം ചാനലിൽ വ്യക്തിയുടെ 'ജാതിശ്രേഷ്ഠത. ' ഊട്ടിയുറപ്പിക്കുന്ന വിളി പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാൻ ഏഷ്യാനെറ്റ്. ബിഗ് ബോസ് സീസൺ ഫൈവിന് കഴിയുന്നുണ്ട്.അതിനെ ചെറുക്കുവാൻ അകത്തും, പുറത്തും ശബ്ദങ്ങളുമില്ല.
ജാതിയുടെ പേരിൽ എല്ലാ ആനുകൂല്യങ്ങളും മേടിക്കും എന്നിട്ട് ജാതിപ്പേര് പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട് എന്നുള്ള വിവരംകെട്ട ചോദ്യം ചോദിക്കാൻ പോസ്റ്റിന്റെ കീഴിൽ വരുന്നവരോട് "ജാതി എടുത്തു മാറ്റുക അപ്പോൾ ബാക്കി എല്ലാം നിൽക്കും" എന്ന് ആദ്യമേതന്നെ മറുപടി പറയുന്നു. ഇവിടെ ജാതി ഇല്ല എന്ന കപട വാദങ്ങൾ ഇനി ഉന്നയിക്കാതിരിക്കുക. കേരളത്തിൽ 80-90 കളെക്കാൾ തീവ്രതയോടെ ജാതി ശക്തിയാർജ്ജിക്കുകയും അതിനെ " ന്യൂ നോർമൽ " ആയി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള രണ്ടോ മൂന്നോ ദശാബ്ദങ്ങളിൽ തല്ക്കാലത്തേയ്ക്ക് ഫ്രീസറിൽ വച്ചിരുന്ന കൊടിയ ജാതി മനോഭാവം കൂടുതൽ മസാ ല പുരട്ടി ജീവിതത്തിന്റെ തീൻ മേശകളി ലേയ്ക്ക് തിരികെ എത്തുന്ന കാഴ്ചയാണ് ഇത്തരം മാരാരിസ പ്രയോഗങ്ങളിലൂടെ വെളിവാകുന്നത്.അതുകൊണ്ട് ജാഗരൂകരായി നിൽക്കേണ്ടത് ജാതിയുടെ അടിത്തട്ടിൽ ഇതിന്റെ തിക്താനുഭവങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട ജനതയാണ്. ജാതിവ്യത്യാസം പോയി നമ്മുടെനാട് സമത്വത്തിന്റെ നാടായി എന്ന് വിശ്വസിക്കുന്ന കീഴ് ജാതിക്കാർ എന്ന് മുദ്ര കുത്തപ്പെട്ട മനുഷ്യർ തങ്ങളുടെ മക്കൾക്ക് നാളെ കുഴി കുത്തി കഞ്ഞി കുടിക്കേണ്ട അവസ്ഥ വരാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പാർലിമെന്റിനകത്തുള്ള ഹിന്ദുത്വവത് കരണത്തെ അപലപിക്കുകയും വീടിനകത്തു കടന്നു വരുന്ന ജാതി വത്കരണത്തെ കണ്ടില്ലെന്നുനടക്കുകയും ചെയ്യുന്ന മലയാളി പൊളിയാണ്.. ഇത്രയും പറഞ്ഞുകൊണ്ട്. നിർത്തുന്നു "നേരോടെ നിർഭയം, നിരന്തരം " പ്രതികരിക്കുന്ന ഒരു ശരാശരി മലയാളി.!!
മൃദുലാദേവി എസ്.