യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ പ്രൈമറി സ്കൂളുകളില്‍ ബൈബിൾ നിരോധിച്ചു. ബൈബിളിൽ കുട്ടികൾക്ക് അനുയോജ്യമല്ലാത്ത കണ്ടന്‍റ് ഉണ്ടെന്ന രക്ഷിതാക്കളുടെ പരാതിയിന്മേലാണ് നടപടി. അശ്ലീലതയോ അക്രമോ ഉള്ളടക്കത്തിലുള്ള പുസ്തകങ്ങള്‍ പ്രൈമറി സ്കൂളുകളില്‍ നിരോധിക്കണമെന്ന് യൂട്ടായിലെ റിപ്പബ്ലിക്കൻ ഗവൺമെന്റ് 2022-ൽ നിയമം പാസാക്കിയിരുന്നു. തുടര്‍ന്ന് ലൈംഗിക ആഭിമുഖ്യം, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കഴിഞ്ഞ വര്‍ഷംമുതല്‍ നീക്കം ചെയ്തു തുടങ്ങി.
വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്തതിനാലും ഉള്ളടക്കം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയതിനാലും പ്രൈമറി സ്കൂളുകളിലെ ലൈബ്രറികളില്‍നിന്ന് ബൈബിളുകള്‍ നീക്കം ചെയ്തു എന്ന് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. എന്നാല്‍ ബൈബിളില്‍ എവിടെയാണ് 'അശ്ലീലതയോ അക്രമോ ഉള്ളടങ്ങിയിരിക്കുന്നത്' എന്നതു സംബന്ധിച്ച് യാതൊരു വിശദീകരണവും നല്‍കിയിട്ടുമില്ല. 'കുട്ടികള്‍ക്ക് അനിയോജ്യമല്ല' എന്നതുകൊണ്ടാണ് പ്രൈമറി സ്കൂളുകളില്‍നിന്ന് ബൈബിൾ നീക്കം ചെയ്യുന്നതെന്നും ഹൈസ്കൂളുകളിൽ തുടര്‍ന്നും ബൈബിള്‍ ലഭ്യമാകുമെന്നും യൂട്ടാ സ്കൂള്‍ ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബൈബിൾ നീക്കം ചെയ്യുന്ന യുഎസിലെ ആദ്യ സംസ്ഥാനമല്ല യൂട്ടാ. കഴിഞ്ഞ വർഷം ടെക്‌സാസിലെ ചില ജില്ലകളിലും സമാന തീരുമാനം എടുത്തിരുന്നു. കഴിഞ്ഞ മാസം, കൻസസിലെ വിദ്യാർത്ഥികൾതന്നെ തങ്ങളുടെ ലൈബ്രറികളില്‍നിന്ന് ബൈബിളുകള്‍ നീക്കം ചെയ്യണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു.