ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് വഴി വ്യാജ കോളുകളും സന്ദേശങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മാസം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വ്യാജ കോളുകളും സന്ദേശങ്ങളും ലഭിക്കുകയും ചില ഉപയോക്താക്കള്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വാട്സ് ആപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വ്യാജ അക്കൌണ്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫോണ്‍ നമ്പറുകള്‍ നല്‍കുന്ന ടെലികോം സേവനദാതാക്കളുടെ വിവരങ്ങള്‍ കൈമാറാനാണ് സര്‍ക്കാര്‍ അവശ്യപ്പെട്ടിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയുടെ പരസ്യമോ, ഓൺലൈൻ ഓഫറോ നല്‍കിയാണ് ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്തുന്നത്. കൂടുതലും ആഫ്രിക്കൻ നമ്പറുകളും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. കെനിയ, എത്തിയോപ്പിയ, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ രജിസ്ട്രേഷനുകളിൽ നിന്ന് വിളി വന്നാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലം ഇത്തരം ആളുകള്‍ക്ക് ബാങ്കിംഗ് വിവരങ്ങൾ കൈമാറരുതെന്നും സൈബര്‍ വിദഗ്ദര്‍ പറഞ്ഞു.
അതേസമയം, വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ഒരു വിഭാഗം ഇന്ത്യൻ വാട്സാപ്പ് ഉപയോക്താക്കൾ ആരോപിച്ചു. രാത്രിയിലാണ് സ്പാം ആക്രമണം കൂടുതലായി ഉണ്ടാകുന്നതെന്നും വിദേശ നമ്പറുകളില്‍ നിന്നാണ് ഇത്തരം ആക്രമണമുണ്ടാകുന്നതെന്നും ഉപയോക്താക്കള്‍ പറയുന്നു. ഇത്തരം സ്പാം കോളുകളെ കുറിച്ച് അറിയാത്തവര്‍ മിസ്ഡ് കോള്‍ കാണുന്ന നമ്പറിലേക്ക് തിരിച്ചു വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.