സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച 5 പേർ മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവുരുടെ എണ്ണം 162 ആയി. ഇന്നലെ 1351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സൗദിയിൽ ആദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 23000 ത്തിന് അടുത്തെത്തി. ഇവരിൽ 1130 പേർ പ്രവാസികളാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം പിടിപെട്ടത്. 440 പേർക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്.മക്കയിൽ 390 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജിദ്ദയിലും മദീനയിലും നൂറിലധികം പേർക്ക് രോഗ ബാധ കണ്ടെത്തി.
കഴിഞ്ഞ ദിവസം ലേബർ ക്യാമ്പുകളിൽ ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. രോഗ പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി കൂട്ടത്തോടെ ആളുകളെ പരിശോധന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഫലം പൊസിറ്റീവാകുന്നവരെ അപ്പോൾ തന്നെ ഐസൊലേഷനിലേക്ക് മാറ്റും രണ്ടു ദിവസമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മക്കയിൽ മാത്രമാക്കി ചുരുക്കി. കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്ത 200 കടകൾ റിയാദിൽ അടപ്പിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് കടകൾക്ക് തുറക്കാൻ അനുമതി നൽകുന്നത്.