പാരീസ്: ഫുട്ബോള്‍ ഇതിഹാസം മെസ്സി പി എസ് ജി വിട്ടു. മെസ്സിയ്ക്ക് നന്ദിയര്‍പ്പിച്ച് പി.എസ്.ജി ഒരു വീഡിയോ ഔദ്യോഗിക പേജിലൂടെ ആരാധകരുമായി പങ്കുവെച്ചു. മെസ്സി ക്ലബ്ബിനായി നല്‍കിയ എല്ലാ സംഭാവനകളും മറക്കാനാകില്ല. മെസ്സിക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും പി.എസ്.ജി പ്രസിഡന്റ് നാസ്സര്‍ അല്‍ ഖെലാഫി അറിയിച്ചു. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസ്സിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ അറിയിച്ചിരുന്നു. 'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, പി.എസ്.ജിയ്ക്ക് വേണ്ടി 75 മത്സരങ്ങള്‍ കളിച്ച മെസ്സി 32 ഗോളുകളാണ് നേടിയത്. മെസ്സിയ്‌ക്കൊപ്പം സെര്‍ജിയോ റാമോസും പി.എസ്.ജി വിടുകയാണ്. മെസിക്കായി വലവിരിച്ച് മുന്‍ ക്ലബ് ബാഴ്‌സലോണയും സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്. അതേസമയം, മെസിക്കായി ബാഴ്‌സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്ന് പരിശീലകന്‍ സാവി അടുത്തിടെ പറഞ്ഞു. മെസി, സാവി, ഇനിയേസ്റ്റ എന്നിവരുടെ കാലത്താണ് ബാഴ്‌സലോണ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബായി മാറിയത്.