പ്രവചനങ്ങൾക്കു പിടികൊടുക്കാതെ കാലവർഷം. ജൂൺ നാലിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ വകുപ്പുകളുടെ പ്രവചനം. എന്നാല്‍ അത് മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കേരളത്തിലും ലക്ഷദ്വീപിലും സാധാരണയായി ജൂൺ ഒന്ന് മുതലാണ് മൺസൂൺ ആരംഭിക്കുന്നത്. ലക്ഷ ദ്വീപില്‍ ഇത്തവണയും കൃത്യ സമയത്തുതന്നെ കാലവർഷമെത്തി. കേരള തീരത്തേക്ക് കാലവർഷം എത്താൻ സാഹചര്യങ്ങൾ അനുകൂലമായിട്ടില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുക, മാലിദ്വീപിലും, ലക്ഷദ്വീപുമുതൽ കേരളതീരംവരെയും സ്ഥായിയായ മേഘാവരണം ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളാണ് കേരളത്തില്‍ കാലവർഷം എത്താന്‍ ആദ്യം വേണ്ടത്. ശേഷം, കേരളത്തിലെ 14 മഴനിരീക്ഷണ കേന്ദ്രങ്ങളിൽ 60 ശതമാനത്തിലും രണ്ടുദിവസം തുടർച്ചയായി രണ്ടരമില്ലിമീറ്ററോ അതിലധികമോ മഴ പെയ്താലാണ് അത് കാലവര്‍ഷത്തിന്‍റെ വരവായി കണക്കാക്കപ്പെടുക. ഇനിയിപ്പോള്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി രൂപപ്പെടുകയും അത് ന്യൂനമര്‍ദമായി പരിണമിക്കുകയും വേണം. പ്രവചനങ്ങള്‍ തെറ്റിയതോടെ ഞായറാഴ്ച ശക്തമായ മഴയ്ക്കു സൂചന നൽകി 7 ജില്ലകളിൽ പ്രഖ്യാപിച്ച യെലോ അലർട്ട് കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്.
പോയവർഷം ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലവർഷക്കാലത്ത് രാജ്യത്ത് 925 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ആറ് ശതമാനം അധികമഴ. കേരളത്തിൽ കഴിഞ്ഞ വർഷം 14 ശതമാനം മഴക്കുറവായിരുന്നു. കാലവര്‍ഷത്തിന്‍റെ രണ്ടാം പകുതിയിൽ എല്‍ലിനോ പ്രതിഭാസം ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കുറി കാലവർഷം സാധാരണയിലും കുറവായിരിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ സ്‌കൈമെറ്റ് പ്രവചിക്കുന്നത്.