ഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മാസങ്ങളായി തുടരുന്ന അഭ്യന്തര കലാപത്തിനൊടുവില്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്. ജൂണ്‍ 11ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികത്തിലാകും പാര്‍ട്ടി പ്രഖ്യാപനം. 'പ്രഗതിശീൽ കോണ്‍ഗ്രസ്' എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഗതിശീൽ കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് മുന്നോടിയായി സച്ചിൻ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ജയ്പൂരിൽ മഹാറാലി നടത്തി പ്രഖ്യാപനം നടത്താനാണ് നീക്കം. പ്രശാന്ത് കിഷോറിന്റെ കണ്‍സൾട്ടൻസി സ്ഥാപനമായ ഐപാക്കിന്റെ സഹായത്തോടെയാണ് സച്ചിന്റെ നീക്കങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കിയ വസുന്ധര രാജെ സിന്ധ്യയുടെ അഴിമതി പുറത്തുകൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയാണ് ഏറ്റവുമൊടുവില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ രംഗത്തുവന്നത്. ഈ ആവശ്യമുയര്‍ത്തി സച്ചിന്‍ തെരുവിലിറങ്ങിയതോടെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പരാജയത്തിന് കാരണമാകും എന്ന ആശങ്ക വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചക്കൊടുവില്‍ ഭിന്നതകൾ മറന്ന് യോജിച്ച് മുന്നോട്ടുപോകുമെന്ന് അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും പറഞ്ഞിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ ഇരു നേതാക്കളും ഹൈക്കമാൻഡ് തലത്തിൽ നടന്ന ചര്‍ച്ചയിൽ ധാരണയിലെത്തിത്തുകയും ചെയ്തിരുന്നു. സച്ചിൻ ഉയര്‍ത്തിയ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകിയിരുന്നു. സച്ചിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അശോക് ഗെഹ്ലോട്ടിനോട് ഹൈക്കമാൻഡ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സച്ചിന്‍ പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ഒരുങ്ങുകയാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.