തിരുവനന്തപുരം: തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കിയതിന് ശേഷമാണ് വനത്തില്‍ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ നാട്ടിലിറങ്ങി ഭീതിപരത്തിയ 'അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് വിദഗ്ദസംഘം മയക്കുവെടിവെച്ച് പിടിച്ചത്.
കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്നാണ് മയക്കുവെടി വെച്ചത്. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.