ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ നല്‍കിയ പരാതകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് ബജ്റംഗ് പുനിയ. പരാതി പിന്‍വലിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും ബജ്റംഗ് പുനിയ പറഞ്ഞു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന ചര്‍ച്ചക്ക് ശേഷം സാക്ഷി മാലികും വിനേഷ് ഫൊഗാട്ടും ബജ്റംഗ് പുനിയയും തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇതിനുപിന്നാലെ പരാതി പിന്‍വലിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
ബ്രിജ് ഭൂഷണെതിരെ നടത്തുന്ന പ്രതിഷേധ സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്കും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു. നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. അതേസമയം ഗുസ്തി താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ബ്രിജ് ഭൂഷന്റെ വീട്ടില്‍ അന്വേഷണ സംഘമെത്തി വീട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്തു. ബ്രിജ് ഭൂഷണിനെ ചോദ്യംചെയ്യാനും സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്.