ചെന്നൈ: അരിക്കൊമ്പന്‍ വിഷയത്തില്‍ ലഭിച്ച പൊതുതാത്പര്യ ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ആനയെ എവിടെയെങ്കിലും കൊണ്ടുവിടാനാകില്ലെന്നും പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള ഹര്‍ജിയെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
അതേസമയം റബേക്ക ജോസഫിന്‍റെ ഹര്‍ജി പരിഗണിച്ചാണ് അരിക്കൊമ്പനെ തിരുനെല്‍വേലി വനത്തില്‍ തുറന്നുവിടുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. തുടര്‍ന്ന് അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
തമിഴ്നാട്ടിൽ നാട്ടിലിറങ്ങി ഭീതിപരത്തിയ 'അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് തമിഴ്നാട് വനം വകുപ്പിലെ വിദഗ്ദസംഘം മയക്കുവെടിവെച്ച് പിടിച്ചത്. ആനയെ തിരുനെൽവേലി ജില്ലയിലെ പാപനാശം കാരയാർ അണക്കെട്ടിലെ വനമേഖലയിലേക്ക് തുറന്നുവിടാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടയിലാണ് വനത്തില്‍ വിടുന്നതിനെ വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.