ഇന്ന് ആഘോഷിക്കപ്പെടുന്നത് കോവിഡ് കാലത്തെ മെയ് ദിനമാണ്. സർക്കാർ എന്ന സംവിധാനം പോലും വികസനത്തിന് തടസ്സമാണെന്ന് പ്രഖ്യാപിച്ച് സ്വകാര്യവത്കരണത്തിനും ഉദാരവൽക്കരണത്തിനും പച്ചക്കൊടി വീശിയ റീഗന്റെ അമേരിക്ക ഇന്ന് അനിയന്ത്രിതമായ സ്വകാര്യവൽക്കരണത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. മുതലാളിത്തത്തിന്റെ അരിപ്പയിൽ കൂടി വികസനം താഴേ തട്ടിലെത്തും എന്ന് ഇനിയും നമ്മൾ വിശ്വസിക്കണോ? ഇന്ത്യാ ഗവർമെന്റ് പോലും ഈ കോവിഡ് കാലത്ത് മുതലാളിമാരുടെ കടം എഴുതിത്തള്ളുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇത്തരമൊരു അവസ്ഥയിൽ മറഞ്ഞുപോയ സ്വപ്നമായ സോവിയറ്റ് യൂണിയൻ തകരാനുണ്ടായ കാരണങ്ങൾ അന്വേഷിക്കുന്നതിന് പ്രസക്തിയുണ്ട്. ഈ കുറിപ്പ് അതിന് തുടക്കം കുറിക്കട്ടെ.
തകർച്ചയ്ക്ക് കാരണം സ്റ്റാലിനാണെന്ന് പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. അത് ശരിയുമാണ്. ദേശീയത എപ്പോൾ വേണമെങ്കിലും പുനർ നിർവ്വചിക്കാം, എപ്പോൾ വേണമെങ്കിലും പിരിഞ്ഞു പോവാം എന്ന കണ്ടീഷനിലായിരുന്നു പല ചെറു രാജ്യങ്ങളും സോവിയറ്റ് യൂണിയനിൽ ചേർന്നത്. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് സ്റ്റാലിൻ ആ രാജ്യങ്ങൾക്കുള്ള ആ അവകാശം നിഷേധിച്ചു. ലിത്വാനിയ, അസൈർബൈജാൻ തുടങ്ങി പല അംഗരാജ്യങ്ങളുടേയും സംസ്കാരം, ഭാഷ, മതസ്വാതന്ത്ര്യം മുതലായവ അടിച്ചമർത്തി. വസ്തവത്തിൽ ദേശീയതയുടെ ഉരുക്കു മുഷ്ടിയും അമേരിക്കയോടുള്ള മത്സരവുമാണ് സോവിയറ്റ് യൂണിയന്റെ പതനത്തിന് പ്രധാന കാരണം.
സ്റ്റാലിൻ ഹിറ്റ്ലറേക്കാളും വലിയ കൊലപാതകിയായിരുന്നൊ ?
എന്നാൽ സ്റ്റാലിൻ ഹിറ്റ്ലറേക്കാളും വലിയ കൊലപാതകിയായിരുന്നു എന്ന വാർത്ത ഇപ്പോഴും പലരും പ്രചരിപ്പിക്കുന്നുണ്ട്. യുക്തിവാദികളുടെ ദൈവമായ സി.രവിചന്ദ്രനൊക്കെ ഒരു യുക്തിയുമില്ലാതെ "ഒരു പ്രവിശ്യയിൽ ആറായിരം പേരേ കൊല്ലാനുള്ള ഓർഡർ പുറപ്പെടുവിക്കുമ്പോൾ സ്റ്റാലിൻ അത് വാങ്ങി ഒന്ന് കൂടി ചേർത്ത് 16000 ആക്കും'' എന്നൊക്കെ തള്ളിയ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. വാസ്തവത്തിൽ ഈ കാര്യം മാത്രമാണ് ഞാൻ വിശകലനം ചെയ്യുന്നത്. പോളണ്ടിലും സാംസ്കാരിക വിപ്ലവകാലത്ത് ചൈനയിലും കൊലകൾ അരങ്ങേറിയിട്ടുണ്ട്. അതിന് പല തെളിവുകളുമുണ്ട്. എന്നാൽ സ്റ്റാലിൻ ഹിറ്റ്ലറേക്കാൾ ഭീകരനാണ് എന്ന വാദത്തിന് എന്താണ് ആധാരം? ഹിറ്റ്ലറുടെ ആത്മകഥയായ 'മെയിൻ കാഫിലെ' ഓരോ വാക്കിനും 125 പേർ മരിച്ചുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. 'Night and Fog' എന്ന ഡോക്യുമെന്ററി മുതൽ ഹോളോകോസ്റ്റിനെ കുറിച്ച് വിവരിക്കുന്ന ധാരാളം അനുഭവക്കുറിപ്പുകൾ നമ്മുടെ മുമ്പിലുണ്ട്. 'ഫേറ്റ്ലസ്സ്' (നോബൽ കിട്ടിയ നോവൽ) മുതൽ ധാരാളം നോവലുകളുണ്ട്. ഷിൻഡ്‌ലേഴ്സ് ലിസ്റ്റ് , പിയാനിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതലായ സിനിമകളുണ്ട്. എന്നാൽ സ്റ്റാലിന്റെ ഭരണകാലത്ത് നമ്മൾ കേട്ടിരുന്ന പ്രധാന വാക്കാണ് ഇരുമ്പുമറ. കമ്യൂണിസ്റ്റ് ഏകാധിപത്യത്തിലെ കൂട്ടക്കൊലയെ കുറിച്ച് '1984' എന്നൊരു നോവലെഴുതിയത് ജോർജ് ഓർവലാണ്. സോവിയറ്റ് യൂണിയൻ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത അദ്ദേഹം, CIA പണം കൈപറ്റിയിരുന്ന ഒരാളായിരുന്നെന്ന് പിൽക്കാലത്ത് ClA തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
1984 എന്ന നോവൽ സ്റ്റാലിനെ കുറിച്ചല്ല. അത് ഒരു ഒരു സാങ്കല്പിക ലോകത്തെ പട്ടാള മേധാവിയുടെ ഭീകര ഭരണത്തെ കുറിച്ചാണ്. കേരളത്തിലെ വിമോചന സമരത്തിന് 'പൗരധ്വനി' എന്ന പത്രം തുടങ്ങാൻ CIA പണം മുടക്കിയ കാര്യം നമുക്കറിയാം. എന്റെ ചോദ്യം വളരേ സിംപിളാണ്. ഇന്ന് സോവിയറ്റ് യൂണിയൻ ഇല്ല. റഷ്യയാണുള്ളത്. പല രാജ്യങ്ങളായി അത് വേർപിരിഞ്ഞു. ജനാധിപത്യം പൂത്തുലഞ്ഞു. എല്ലാവരും പേടിയോടെ പറഞ്ഞിരുന്ന ഇരുമ്പ് മറ അപ്രത്യക്ഷമായി. പക്ഷേ സ്റ്റാലിന്റെ, ഹിറ്റ്ലറെ വെല്ലുന്ന കൂട്ടക്കൊലയെ കുറിച്ച് ഒരു അനുഭവക്കുറിപ്പോ, സിനിമയോ മറ്റോ റഷ്യയിൽ നിന്നോ സോവിയറ്റ് യൂണിയനിൽ നിന്നും വേർപിരിഞ്ഞു പോയ അംഗരാജ്യങ്ങളിൽ നിന്നോ പുറത്ത് വന്നോ ? ആദ്യഘട്ടത്തിൽ പുറത്ത് വന്ന സിനിമകളും സാഹിത്യവും കമ്യൂണിസം വെടിഞ്ഞ് ക്രിസ്തുമതത്തിലേക്ക് ഖേദിച്ചുമടങ്ങാൻ ആഹ്വാനം ചെയ്യുന്നവയായിരുന്നു എന്നതാണ് ഏറ്റവും രസകരം. അമേരിക്കൻ സിനിമകളിലും നോവലുകളിലും ചില യൂണിവേഴ്സിറ്റി പ്രസിദ്ധീകരണങ്ങളിലും ഹിറ്റ്ലറെ വെല്ലുന്ന സ്റ്റാലിനെ ഇപ്പോഴും കാണാമെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ല എന്നാണ് ഞാൻ കരുതുന്നത്.
ക്ലാവ് പിടിച്ച കാലം എന്ന പുസ്തകത്തിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ച അനേകം മനുഷ്യരുടെ ജീവതങ്ങളെ മാറ്റി മറിച്ചതെങ്ങനെ എന്ന അന്വേഷിക്കുകയാണ് സ്വറ്റ് ലാന അലക്സിവിച്ച്. പത്രപ്രവർത്തകയായ ഇവരുടെ ഈ അനുഭവ ശേഖരത്തിന് നോബൽ ലഭിച്ചിട്ടുണ്ട്. പക്ഷേ അതിലും ഹിറ്റ്ലറെ തോൽപ്പിച്ച കൂട്ടക്കൊലയുടെ കഥകളില്ല. അതിനാൽ തൊഴിലില്ലായ്മ പൂർണ്ണമായും പരിഹരിച്ച, എല്ലാവർക്കും ഭക്ഷണം നൽകിയ, എല്ലാവർക്കും പാർപ്പിടം നൽകിയ, എല്ലാവർക്കും ആരോഗ്യവും വിദ്യാഭ്യാസവും നൽകിയ ആ മാതൃകയെ മുതലാളിത്തത്തിന് വേണ്ടി അപവാദത്തിൽ മുക്കിക്കൊല്ലുകയല്ലവേണ്ടത്. തെറ്റുകൾ പരിഹരിച്ച് പോവുകയാണ്. അതിനാൽ വരാനിരിക്കുന്ന വസന്തത്തിന്റെ കാത്തിരിപ്പിന് കാതോർക്കുന്ന ഏവർക്കും മെയ് ദിനാശംസകൾ.
NB : ചൈന മരണ വിവരം മറച്ചു വെക്കുന്നു. കൊവിഡ് രോഗികളെ വെടി വെച്ചു കൊല്ലുന്നു എന്ന വാർത്തകളൊന്നും ഞാൻ വിശ്വസിക്കാറില്ല. കാരണം യഥാർത്ഥ യുക്തിവാദി പൊതുബോധത്തിന്റെ അടിമയാവരുത്. ശരാശരിയാണ് മികച്ച ശരി എന്ന് പറയാൻ മതവിശ്വാസികൾ തന്നെ ധാരാളം.