കൊച്ചി: ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. ഐ പി സി 465, 468, 471 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോളേജ് അധികൃതരുടെ പരാതിയിലാണ് വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തത്. സംഭവത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തി. കോളേജിന്‍റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, കേസ് അഗളി പൊലീസിന് കൈമാറും. സംഭവ സ്ഥലം അഗളിയായതിനാൽ രേഖ പരിശോധിച്ച് തുടർ നടപടി എടുക്കാനാവുക അഗളി പൊലീസിനാണെന്ന് കൊച്ചി പൊലീസ് പറഞ്ഞു. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി പാലക്കാട് അട്ടപ്പാടി ഗവ കോളജില്‍ ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നു. സംശയം തോന്നിയ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ വിദ്യയെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാണ് വ്യാജരേഖ നിര്‍മിച്ചത് എന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.