കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്‍റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് നടന്നു. മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിംഗ് നടന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ നിയോജകമണ്ഡലങ്ങളുള്ളത്. വയനാട്ടിലും മലപ്പുറത്തും വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടക്കും. രാഹുല്‍ ഗാന്ധി എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കര്‍ണാടകയിലെ കോലാറില്‍ 2019-ല്‍ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. എല്ലാ കളളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. വിധിക്കുപിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കുകയായിരുന്നു.