പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം അതിവേഗത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കർണ്ണാടകയിലെ ബിജെപിയുടെ തോൽവി ഇതിലേക്കാണു വിരൽചൂണ്ടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
2024-ൽ മോദി സർക്കാരിനെ താഴെയിറക്കുന്നതിലേക്കാണ് ദേശീയ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്നത്. കർണ്ണാടകയിലെ ബിജെപിയുടെ തോൽവി ഇതിലേക്കാണു വിരൽചൂണ്ടുന്നത്. എന്നാൽ അടുത്ത നിയമസഭാ പോരാട്ടം നടക്കാൻ പോകുന്ന രാജസ്ഥാനിൽ കോൺഗ്രസിലെ കലഹം മൂർച്ഛിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാൽ തന്നെയും മോദിയുടെ പ്രഭാവം അതിവേഗത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണ്.
ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ സ്വാധീനശക്തി രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിൽതന്നെയും ഇടതുപക്ഷത്തിന് രാഷ്ട്രത്തിന്റെ ഭാവിനിർണ്ണയത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താനാകണം. കാരണം മോദി വിരുദ്ധ നിലപാട് എടുക്കുന്ന പാർട്ടികൾ പൊതുവിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തികനയങ്ങളുടെ കാര്യത്തിൽ അടിസ്ഥാനപരമായ വിയോജിപ്പുകൾ ബിജെപിയുമായി ഇല്ലായെന്നതാണു വാസ്തവം. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.
ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. രാജ്യത്തിന്റെ മുന്നിൽ ഒരു ബദൽ ഉയർത്തിപ്പിടിക്കുന്നതു കേരളമാണ്. ഇന്നു കേരള സർക്കാരിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തെ മറികടന്ന് പാവങ്ങൾക്കു കൂടുതൽ സുരക്ഷ ഒരുക്കുന്നതിനോടൊപ്പം വ്യവസായ മുന്നേറ്റവും ഉറപ്പുവരത്തുന്നതിന് കേരളത്തിൽ ഇടതുപക്ഷം വിജയിച്ചേ തീരൂ. ഇതായിരുന്നു കാർത്തികപ്പള്ളിയിൽ നടന്ന ഹരിപ്പാട് മണ്ഡലം റാലിയിൽ വിശദീകരിക്കാൻ ശ്രമിച്ചത്.