ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച സ്കൂള്‍ കെട്ടിടം പൊളിക്കാനൊരുങ്ങുന്നു. ബഹനാഗ നോഡല്‍ സ്കൂള്‍ കെട്ടിടമാണ് പൊളിക്കുന്നത്. മൃതദേഹം സൂക്ഷിച്ച സ്കൂളിലേക്ക് പോകില്ലെന്ന് അറിയിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചില അധ്യാപകരും രംഗത്തെത്തിയതോടെയാണ് കെട്ടിടം പൊളിക്കാമെന്ന് അധികൃതര്‍ തീരുമാനിച്ചത്. 65 വർഷം പഴക്കമുള്ളതാണ് സ്‌കൂൾ കെട്ടിടം. വേനലവധി കഴിഞ്ഞ് ജൂൺ 16 നാണ് സ്‌കൂൾ തുറക്കുന്നത്.
അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തകർ കിട്ടിയ മൃതദേഹങ്ങളെല്ലാം ആദ്യം സൂക്ഷിച്ചത് ഈ സ്‌കൂളിലായിരുന്നു. പിന്നീടാണ് ബാലസോറിലെയും ഭുവനേശ്വറിലെയും ആശുപത്രികളിലെ മോർച്ചറികളിലേക്ക് ബോഡികള്‍ മാറ്റിയത്. ആറ് ക്ലാസ് മുറികളിലും ഹാളുകളിലുമായിരുന്നു മൃതദേഹങ്ങൾ കിടത്തിയിരുന്നത്. എന്നാൽ എല്ലാ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സ്‌കൂളും ക്ലാസ് മുറികളും പലതവണ വൃത്തിയാക്കിയിരുന്നു.
ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോർ കളക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ സ്കൂൾ സന്ദർശന വേളയിൽ അഭ്യർത്ഥിച്ചു. യുവ മനസ്സുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കണം. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ഹെഡ്മിസ്ട്രസ്, മറ്റ് ജീവനക്കാര്‍ പ്രദേശവാസികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്കൂള്‍ കെട്ടിടത്തില്‍ മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതിനുശേഷം കുട്ടികള്‍ക്ക് സ്കൂളിലേക്ക് പോകാന്‍ ഭയമാണ്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ച് സ്കൂൾ കെട്ടിടം പൊളിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ദത്താത്രയ ഭൗസാഹേബ് ഷിൻഡെ കൂട്ടിച്ചേര്‍ത്തു.
ഒഡിഷ അപകടത്തിൽ 288 പേർ മരണപ്പെടുകയും ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാൻഡൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.