കോട്ടയം: ശ്രദ്ധയുടെ മരണത്തില്‍ അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മകളുടെ മരണത്തെ കോളേജ് മാനേജ്‌മെന്റ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും വിഷയത്തില്‍ ഇടപെട്ട മന്ത്രിമാര്‍ മാനേജ്‌മെന്റിന്റെ കെണിയില്‍ പെട്ടതാണെന്നും ശ്രദ്ധയുടെ കുടുംബം ആരോപിച്ചു. ശ്രദ്ധയെ കോളേജ് മാനേജ്‌മെന്റ് കൊന്നതാണെന്നും അവളെ ആത്മഹത്യയിലേക്ക് അവര്‍ തളളിവിടുകയായിരുന്നെന്നും കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
'എല്ലാവരുടെയും പരിപാടികളില്‍ പങ്കെടുക്കുന്നവരാണ് ശ്രദ്ധയുടെ കുടുംബാംഗങ്ങള്‍. ഒരു കുട്ടിയുടെ മരണത്തില്‍ എന്ത് വര്‍ഗീയതയാണ് മാനേജ്‌മെന്റ് കാണുന്നത്? മന്ത്രിമാര്‍ മാനേജ്‌മെന്റിന്റെ കെണിയില്‍ പെടുകയായിരുന്നു. ഇരുകൂട്ടരും ഒത്തുകളിച്ചുവെന്ന് പറയുന്നില്ല. മാനേജ്‌മെന്റിന്റെ ഒത്തുകളിക്ക് മന്ത്രിമാര്‍ നിന്നുകൊടുക്കുകയായിരുന്നു. ശ്രദ്ധയെ മാനേജ്‌മെന്റ് ആത്മഹത്യ ചെയ്യിപ്പിച്ചതാണ്'- കുടുംബം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശ്രദ്ധയുടെ ആത്മഹത്യയ്ക്കുപിന്നാലെ ആരംഭിച്ച വിദ്യാര്‍ത്ഥി സമരത്തിനെതിരെ കാഞ്ഞിരപ്പളളി അതിരൂപത രംഗത്തെത്തിയിരുന്നു. കോളേജില്‍ നടക്കുന്ന സമരം ചില തല്‍പ്പര കക്ഷികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നുമാണ് വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കലാണ് പറഞ്ഞത്. വിദ്യാര്‍ത്ഥിനിക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വികാരി പറഞ്ഞിരുന്നു.