തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ തന്നെ കഴിഞ്ഞ അഞ്ചുദിവസങ്ങളായി മാധ്യമങ്ങള്‍ വേട്ടയാടിയത് യാതൊരു തെളിവുമില്ലാതെയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് മുന്നില്‍ ഒരു സംഘടനയെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമമാണ് നടന്നത്. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ ചില മാധ്യമങ്ങള്‍ തയാറായില്ല. അതുകൊണ്ടുതന്നെ കൃത്യതയുള്ള അന്വേഷണമാണ് ആവശ്യമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കള്ളം പടച്ചുവിട്ടുകൊണ്ട് ഒരു സംഘടനയെ നശിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. കെ എസ് യു സംസ്ഥാന അധ്യക്ഷനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. അയാള്‍ അയാളുടെ വഴിക്ക് പോയി. ആരോപണം ഉന്നയിച്ചവരേയാരെയും പിന്നീട് പുറത്തുകണ്ടിട്ടില്ല- പിഎം ആര്‍ഷോ പറഞ്ഞു. മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായ പിഎം ആര്‍ഷോ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രിമിനല്‍ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ആര്‍ഷോയ്ക്ക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാനായിരുന്നില്ല. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ ആര്‍ഷോ പരീക്ഷകള്‍ പാസായി. ഇന്റേണല്‍, എക്‌സ്റ്റേണല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയാറാക്കുന്നതെന്നും അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ച്ചയാണിതെന്നുമാണ് സംഭവത്തെക്കുറിച്ചുളള പ്രിന്‍സിപ്പാളിന്റെ വിശദീകരണം. എന്നാല്‍ പരീക്ഷ എഴുതാത്ത പി എം ആര്‍ഷോ ജയിച്ചെന്ന് എറണാകുളം മഹാരാജാസ് കോളേജിന്റെ മാര്‍ക്ക് ലിസ്റ്റില്‍ വന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം വിശ്വസിക്കാനാകില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആരോപണം.