ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പ്രതിമാസ വിൽപ്പന പൂജ്യമായി. എല്ലാ വാഹന നിർമാതാക്കളുടേയും അവസ്ഥ ഇതുതന്നെയാണ്. എല്ലാ പ്ലാന്റുകളും നിര്‍മ്മാണ യൂണിറ്റുകളും കഴിഞ്ഞ മാസം പൂര്‍ണ്ണമായും അടഞ്ഞു കിടന്നതിനാല്‍ ഉൽപാദന കണക്കുകളും പൂജ്യം തന്നെയായിരിക്കും. എന്നിരുന്നാലും, ഗുജറാത്തിൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കാൻ മാരുതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന്, മുണ്ട്ര തുറമുഖത്ത് നിന്ന് 632 വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു.
ഒരൊറ്റ ഷിഫ്റ്റെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി തേടിയ സുസുക്കിയുടെ ഹരിയാനയിലെ മനേസർ പ്ലാന്റിൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഏപ്രിൽ 20 മുതൽ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, അവർ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. 4,696 ആളുകളുമായും 50 വാഹനങ്ങളുമായും മാത്രം പ്രവർത്തിക്കാൻ മനേസർ പ്ലാന്റിനെ അനുവദിക്കും.
രാജ്യവ്യാപകമായി ജനതാ കർഫ്യൂ നടപ്പാക്കിയ മാർച്ച് 22 മുതൽ കമ്പനി വിൽപ്പനയും ഉൽപാദനവും നിർത്തിവച്ചിരുന്നു. 2019 മാർച്ചിൽ വിറ്റ 158,076 യൂണിറ്റുകളെ അപേക്ഷിച്ച് 2020 മാർച്ചിൽ 83,792 യൂണിറ്റ് വിറ്റഴിച്ച മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.