ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,336 ആയി. ആരോഗ്യ മന്ത്രാലയ ഡേറ്റ പ്രകാരം കേസുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ കുതിപ്പാണ് ഇന്നലെ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2293 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 71 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു.
9950 പേർ ഇന്ത്യയിൽ രോഗമുക്തി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 11506 കേസുകളുണ്ട്. 1879 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 485 പേര്‍ മരിച്ചു. ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഗുജറാത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 4721-ഉം മരണം 236-ഉം ആയി ഉയർന്നു. ഡൽഹി (3738), ആന്ധ്രാപ്രദേശ് (1463), മധ്യപ്രദേശ് (2719), രാജസ്ഥാൻ (2666), തമിഴ്നാട് (2526), തെലങ്കാനാ(1039), ഉത്തർപ്രദേശ് (2328) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.
അതേസമയം, ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് പിടിപ്പെട്ടതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഡയറക്ടർമാർക്ക് നൽകിയ നിർദേശം ഡൽഹി സർക്കാർ റദ്ദാക്കി. എങ്ങനെയാണ് കൊവിഡ് പിടിപ്പെട്ടതെന്ന് ആരോഗ്യപ്രവർത്തകരിൽ നിന്ന് മനസിലാക്കി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.