മയാമി: ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഇന്റര് മയാമി അരങ്ങേറ്റം ജൂലായ് 21-നെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 1230 കോടി രൂപ മൂല്യമുള്ള കരാറാണ് മെസ്സി ക്ലബുമായി ഒപ്പുവെച്ചിരിക്കുന്നതെന്ന് യുഎസ് ഡിജിറ്റൽ മാധ്യമമായ സ്പോർട്ടിക്കോ റിപ്പോർട്ട് ചെയ്തു. മെസ്സിയുടെ ശമ്പളം, ബോണസ്, ക്ലബ്ബിൽ മെസ്സിക്കു ലഭിക്കുന്ന ഓഹരി പങ്കാളിത്തം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഈ തുക.
അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി. അതേസമയം, മെസ്സി പിഎസ് ജി വിട്ടതോടെ ആരാധകരുടെ എണ്ണത്തില്‍ വന്‍കുറവാണ് ക്ലബിനുണ്ടായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ടീമിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്.
പി എസ് ജിക്ക് വേണ്ടി അവസാന മത്സരം കളിച്ചതിനുപിന്നാലെ പത്തുലക്ഷത്തിലധികം പേരുടെ പിന്തുണ പി.എസ്.ജിയ്ക്ക് നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 69.9 ദശലക്ഷം പേർ സമൂഹമാധ്യമത്തിൽ പിഎസ്ജിയെ പിന്തുടരുന്നുണ്ടായത്, മെസ്സിയുടെ വിടവാങ്ങലോടെ 68.8 ആയി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പി.എസ്.ജിയ്ക്ക് വേണ്ടി 75 മത്സരങ്ങള്‍ കളിച്ച മെസ്സി 32 ഗോളുകളാണ് നേടിയത്.