മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അപകടം വരുത്തിയ കാറില്‍ ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന വഫാ ഫിറോസാണ് രണ്ടാം പ്രതി.
അറുപത്തിയഞ്ചുപേര്‍ ഉള്‍പ്പെടുന്ന സാക്ഷിമൊഴികളോടെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ശ്രീറാമിനെതിരെയുള്ള തെളിവുകള്‍ ശക്തമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമിതമായി മദ്യപിച്ചതിന് സാഹചര്യത്തെളിവുകളും ദൃക്സാക്ഷിമൊഴികളുമുണ്ട്. സംഭവസമയത്ത് ശ്രീറാമില്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നുവെന്നും, അമിതവേഗതയിലാണ് അയാള്‍ വണ്ടി ഓടിച്ചിരുന്നതെന്നും രഹസ്യമൊഴിയില്‍ കൂട്ടുപ്രതിയായ വഫാ ഫിറോസ് വെളിപ്പെടുത്തിയതായി കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന് ആറുമാസത്തിനുശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളില്‍ ആറുമാസത്തിനകം ഐഎഎസ് ഉദ്യോഗസ്ഥന്മാരെ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ പാടില്ലെന്ന ചട്ടത്തിന്‍റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന്‍ ആവശ്യപ്പെട്ടുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സസ്പെന്‍ഷന്‍ മൂന്നുമാസത്തേക്കുകൂടി നീട്ടി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതേസമയം മദ്യപിച്ചതിന് തെളിവായി ലാബ് റിപ്പോര്‍ട്ടില്ലാത്തതും, വാഹനത്തിന്‍റെ അമിതവേഗം സംബന്ധിച്ച തെളിവിന്‍റെ അഭാവവും കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്.
അപകടം നടന്ന ഉടനെ കസ്റ്റഡിയിലെടുത്ത ശ്രീരാം വെങ്കിട്ടരാമനെ ഉടനടി ലബോറട്ടറി പരിശോധനക്ക് വിധേയമാക്കാതിരുന്ന പൊലീസ് നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ നടപടികള്‍ വൈകിക്കുകയാണ് പൊലീസ് ചെയ്തത് എന്നാണ് പ്രധാന ആരോപണം.