വിദ്വേഷ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏപ്രില്‍ 29-ന് റിപ്പബ്ലിക് ടിവിയിലൂടെ ബാന്ദ്രയിലെ ഒരു മുസ്ലീം പള്ളിയെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയെന്നാണ് കേസ്. മുസ്ലീം സമുദായത്തിന് നേരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന തരത്തിലായിരുന്നു അര്‍ണാബ് സംസാരിച്ചതെന്ന് റാസ എജുക്കേഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ഖ് നല്‍കിയ പരാതിയില്‍ പറയുന്നു. ബാന്ദ്രയിലെ പൈഥോനി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏപ്രില്‍ 14-ന് ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് നാടുകളിലേക്ക് തിരികെ പോവണമെന്ന ആവശ്യമുന്നയിച്ച് സംഘം ചേര്‍ന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രം ഉപയോഗിച്ചായിരുന്നു ഏപ്രില്‍ 29-ന് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്ത റിപ്പബ്ലിക് ടി.വി നല്‍കിയത്. സംഭവം സമീപത്തെ മുസ്‌ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.