ഖാഇദെമില്ലത്ത് സൗധം പണിയാന്‍ പിരിവ് നടത്താന്‍ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണമെന്ന് ഉപദേശിച്ച കെ ടി ജലീല്‍ എംഎല്‍എയ്ക്ക് മറുപടിയുമായി മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ്. പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാണെന്നും പുറത്തുനിന്നുളള മേസ്തിരിമാരുടെ ഉപദേശം തല്‍ക്കാലം പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും പി കെ അബ്ദുറബ്ബ് പറഞ്ഞു. പ്രളയഫണ്ട് മുക്കിയവരും കൊവിഡ് കാലത്ത് പിപിഇ കിറ്റിലും ഭക്ഷണകിറ്റിന്റെ സഞ്ചിയിലും പട്ടിക്കുളള ഭക്ഷണത്തില്‍നിന്നുവരെ അടിച്ചുമാറ്റിയവരാണ് ലീഗിനെ ഉപദേശിക്കാന്‍ വരുന്നതെന്നും ദിവസവും ലീഗിനെ വിമര്‍ശിച്ച് ഒരു പോസ്റ്റിട്ടില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ദീനില്‍നിന്ന് പുറത്താകുമോ എന്ന ഭയമാണ് ചിലര്‍ക്കെന്നും അദ്ദേഹം പരിഹസിച്ചു.
പി കെ അബ്ദുറബ്ബിന്റെ കുറിപ്പ്
ഡൽഹിയിലെ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തിനായി ലീഗ് പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം. പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തൽക്കാലം ലീഗ് പാർട്ടിക്കു വേണ്ട. കുടുക്ക പൊട്ടിച്ച കുഞ്ഞു പൈതങ്ങളെയും, ആടിനെ വിറ്റ സുബൈദതാത്തയെയും, വഞ്ചിച്ച് പ്രളയ ഫണ്ട് മുക്കിയവർ..! സക്കാത്ത് വിഹിതം വരെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ വിശ്വാസികളെപ്പോലും അപമാനിച്ചവർ..! കോവിഡ് കാലത്ത് പി.പി.ഇ കിറ്റിലും, ഭക്ഷണക്കിറ്റിൻ്റെ സഞ്ചിയിലും മാത്രമല്ല പട്ടിക്കു കൊടുക്കേണ്ട ഫുഡിൽ നിന്നു വരെ അടിച്ചു മാറ്റിയവർ...!
മഹാരാജാസിൻ്റെ മണ്ണിൽ പാർട്ടിക്കു വേണ്ടി വീരമൃത്യു വരിച്ച അഭിമന്യുവിൻ്റെ പേരിൽ പിരിച്ച കോടികളിൽ നിന്നു പോലും കയ്യിട്ടു വാരിയവർ....! ഇവരാണ് ലീഗിനെ ഉപദേശിക്കാൻ വരുന്നത്. ദിവസവും ലീഗിനെതിരെ ഒന്നോ രണ്ടോ പോസ്റ്റിട്ടിട്ടില്ലെങ്കിൽ... ലീഗിനെ എന്തെങ്കിലും ഉപദേശിച്ചിട്ടില്ലെങ്കിൽ... കമ്മ്യൂണിസ്റ്റ് ദീനിൽ നിന്നും പുറത്താകുമോയെന്ന ഭയമാണ് ചിലർക്ക്..!
അവരൊക്കെ ഒരു വിരൽ ലീഗിനു നേരെ ചൂണ്ടുമ്പോൾ ബാക്കി നാലു വിരലുകളും അവരുടെ നേർക്കു തന്നെയാണ്....!
വണ്ടി വിടപ്പാ...!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക