രാജ്യത്ത് കൊവിഡ്-19 രോഗികളിൽ ഏറ്റവും ഉയർന്ന മരണനിരക്ക് (12.8%) വെസ്റ്റ് ബംഗാളിലാണെന്ന് കേന്ദ്ര സംഘം. കൊറോണ പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ സംസ്ഥാനം സന്ദര്‍ശിച്ച പ്രത്യേക സംഘമാണ് ബാഗാളിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുറഞ്ഞ പരിശോധന, ദുർബലമായ നിരീക്ഷണം, കേസുകൾ റിപ്പോർട്ടുചെയ്യുന്നതിലെ പൊരുത്തക്കേടുകൾ തുടങ്ങി പല പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതിരോധ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അപൂർവ ചന്ദ്രയുടെ നേതൃത്വത്തിലുള്ള ടീം പശ്ചിമ ബംഗാളിൽ രണ്ടാഴ്ചത്തെ പര്യടനം പൂർത്തിയാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഏപ്രിൽ 30 മുതലാണ് ബംഗാള്‍ പ്രൊട്ടോക്കോള്‍ തന്നെ മാറ്റുന്നത്. കേന്ദ്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദൈനംദിന പരിശോധന 400-ൽ നിന്ന് 2,410 ആയി ഉയർത്തിയത്. നിലവില്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനാണ് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കും.
അതിനിടെ, സര്‍ക്കാറിന് റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുന്‍പുതന്നെ അത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിമര്‍ശനവുമായി ചീഫ് സെക്രട്ടറി രാജീവ സിന്‍ഹ രംഗത്തെത്തി. സംസ്ഥാനത്തെ ബ്യൂറോക്രസിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോര്‍ട്ട് വ്യക്തമായി പഠിച്ച ശേഷം ഉചിതമായ മറുപടി നല്‍കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.