ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് ഫോബിയയാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്. അതുകൊണ്ടാണ് തന്റെ പ്രസംഗത്തിലുടനീളം നരേന്ദ്രമോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയത് തെരഞ്ഞെടുപ്പ് പ്രസംഗമാണെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുളള മറുപടിയില്‍ മണിപ്പൂരിനെക്കുറിച്ച് വളരെ കുറച്ചു സമയം മാത്രമാണ് മോദി സംസാരിച്ചതെന്നും ബിജെപിയുടെ ദേശീയത വ്യാജമാണെന്നും അവര്‍ രാജ്യസ്‌നേഹികളല്ലെന്നും അദ്ദേഹം ആരോപിച്ചു.
മറുപടി പ്രസംഗം ആരംഭിച്ച് 90 മിനിറ്റ് പിന്നിടുമ്പോഴും നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം നിരന്തരം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കൂവെന്ന് ആവശ്യപ്പെട്ടിരുന്നു. തുർന്ന് പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അതിനുപിന്നാലെയാണ് നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'മണിപ്പൂര്‍ വിഷയം സംസാരിക്കുന്നതിലാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം. ആ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യാം. മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മുന്നോട്ടുപോവുകയാണ്. മണിപ്പൂരില്‍ എത്രയുംവേഗം സമാധാനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യം കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു'- എന്നാണ് നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞത്.