ഇന്ത്യയ്ക്ക് ഒരു വലിയ ഉത്തേജക പാക്കേജ് ആവശ്യമാണെന്നും, ജനങ്ങളുടെ കയ്യില്‍ പണം എത്തിയാലേ സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കാന്‍ കഴിയൂ എന്നും നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാമ്പത്തിക തകർച്ചയെക്കുറിച്ച് രാഹുൽ ഗാന്ധിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ രഘുറാം രാജനുമായും രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു.
ജനങ്ങള്‍ക്ക് നല്‍കുന്ന പണം ദരിദ്രരിൽ ഏറ്റവും ദരിദ്രർക്കപ്പുറത്തേക്ക് പോകണമെന്ന് അഭിജിത് ബാനർജി പറയുന്നു. ലോക്ക് ഡൌണ്‍ കാരണം നിരവധി ചെറുകിട, ഇടത്തരം ബിസിനസുകൾ തകരാന്‍ സാധ്യതയുണ്ടെന്നും, അത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അതാണ് യു.എസും, ജപ്പാനും, യൂറോപ്പുമെല്ലാം ചെയ്യുന്നത്. ആവശ്യത്തിനുള്ള ഉത്തേജക പാക്കേജിനെകുറിച്ച് നാം ചിന്തിച്ചു തുടങ്ങിയിട്ടുപോലുമില്ല. ജിഡിപിയുടെ 1% ത്തെക്കുറിച്ചാണ് നമ്മൾ ഇപ്പോഴും സംസാരിക്കുന്നത്. ജിഡിപിയുടെ 10% ത്തെക്കുറിച്ചാണ് അമേരിക്ക ആലോചിക്കുന്നത്'- പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ ശേഷി വീണ്ടെടുക്കാതെ ഇന്ത്യക്കൊരു മടങ്ങിവരവ് അസാധ്യമാണെന്ന് അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ആര്‍ക്കെങ്കിലും റേഷന്‍കാര്‍ഡ് വേണ്ടതുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി അത് അനുവദിച്ച് നല്‍കണം. ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടത് ആവശ്യമാണെങ്കിലും കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനംകൂടി പരിഗണിക്കേണ്ടതുണ്ട്' നൊബേല്‍ ജേതാവ് പറഞ്ഞു. കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ നടത്തുന്ന വീഡിയോ കൂടിക്കാഴ്ച തുടരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.