പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ സഹോദരിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളുമായ അച്ചു ഉമ്മനെതിരെ ഇടതുപക്ഷ അനുകൂലികളുടെ സൈബര്‍ ആക്രമണം. വീണാ വിജയന്റെ മാസപ്പടി വിവാദങ്ങള്‍ക്ക് മറുപടിയെന്നോണം അച്ചുവിന്റെ ജീവിതശൈലിയെയും വസ്ത്രധാരണത്തെയും ചൂണ്ടിക്കാണിച്ചാണ് സിപിഎം അനുകൂല അക്കൗണ്ടുകളില്‍നിന്ന് അധിക്ഷേപം. അച്ചു ഉമ്മന്റെ ഇന്‍സ്റ്റഗ്രാം വീഡിയോകളും ചിത്രങ്ങളുംവെച്ച് അത്യാഢംബര ജീവിതം നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അച്ചു ഉപയോഗിക്കുന്ന ബാഗിന്റെയും ചെരിപ്പിന്റെയും വില കണ്ടെത്തി അതിനുളള പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഇടത് പ്രൊഫൈലുകള്‍ ആവശ്യപ്പെടുന്നുണ്ട്.
ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താനൊരിക്കലും ചെറിയ നേട്ടത്തിനുവേണ്ടി പോലും പിതാവ് ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ചെയ്ത കാര്യങ്ങളിലെല്ലാം സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും തന്റെ കരിയറുമായി ബന്ധപ്പെട്ട് സൈബര്‍ പോരാളികള്‍ നടത്തുന്ന വ്യാജ പ്രചാരണം നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
അച്ചു ഉമ്മന്‍റെ കുറിപ്പ്
കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്.
ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.
എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.
പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.
എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക