ഷാര്‍ജയിലെ അല്‍ നഹ്ദയിലുള്ള ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ രാത്രിയാണ് സംഭവം. തീ അണച്ചു, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടമാണത്. പാർക്കിംഗ് ഒഴികെ 47 നിലകളുള്ള അബ്കോ ടവർ എന്ന റെസിഡൻഷ്യൽ ടവറിലാണ് അഗ്നിബാധ ഉണ്ടായതെന്ന് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു തൊട്ടടുത്താണ് അബ്കോ ടവർ സ്ഥിതിചെയ്യുന്നത്.
തീപിടുത്തമുണ്ടായ കെട്ടിടത്തിലേയും തൊട്ടടുത്ത കെട്ടിടങ്ങളിലേയും താമസക്കാരെ ഉടന്‍തന്നെ അധികൃതര്‍ ഒഴിപ്പിച്ചു. കൊറോണ ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്. നിരവധി പേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടർന്ന് മിന ഫയർ സ്റ്റേഷനിൽ നിന്നും അൽ നഹ്ദയിൽ നിന്നുമുള്ള സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Also Read
തീപിടിത്തത്തിന്റെ കാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങൾ കത്തിച്ചാമ്പലായതായാണ് വിവരം. ഇന്ത്യക്കാരുടെ അവസ്ഥ എന്താണ് എന്നത് സംബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസി പ്രസ്താവനയിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.