സംസ്ഥാനത്ത് ഇന്ന് രോഗം ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. ഏഴുപേരുടെ ഫലം നെഗറ്റീവായി. കോട്ടയത്ത് ആറുപേരും (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തെ എട്ട് ജില്ലകൾ കോവിഡ് മുക്തമായി. കോവിഡ് അവലോകനത്തിനു ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തില്‍ ഉണ്ട്. ഇതിൽ 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ് ഉള്ളത്. 58 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34063 എണ്ണം നെഗറ്റീവാണെന്ന് കണ്ടെത്തി.
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട,ആലപ്പുഴ, തിരുവന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വാസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു പ്രധാന വിവരങ്ങള്‍:
സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കള്ളുഷാപ്പുകൾ മെയ് 13 മുതൽ തുറക്കും.
ജൂണ്‍ ഒന്നിനുതന്നെ സ്കൂള്‍ തുറക്കും, തുറക്കാൻ വൈകിയാൽ ഓൺലൈൻ വഴി അധ്യയനം നടപ്പാക്കും.
ബാക്കിയുള്ള എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 മുതൽ 29 വരെ നടത്തും.
വിദേശത്തു നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ ഗർഭിണികളെ പ്രത്യേക കേന്ദ്രങ്ങളിലെ ക്വാറന്റീനിൽ നിന്നൊഴിവാക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ ഉപേക്ഷിച്ചു.