രാജ്യത്തെ 'നിയമങ്ങളും നിയമവ്യവസ്ഥയും സമ്പന്നർക്കും ശക്തർക്കും അനുകൂലമാണെന്ന്' സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. 'ഇന്നത്തെ കാലഘട്ടത്തിൽ ന്യായാധിപന്മാർക്ക് ദന്തഗോപുരങ്ങളില്‍ ഇരിക്കാന്‍ കഴിയില്ല. ചുറ്റുമുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരിക്കണം' സുപ്രീം കോടതി ബാർ അസോസിയേഷൻ നടത്തിയ ഒരു വെർച്വൽ വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയാണ് ജഡ്ജിമാരുടെ വിശുദ്ധപുസ്തകം, ജഡ്ജിമാര്‍ കോടതിയിലിരിക്കുമ്പോള്‍ അവരുടെ മതവിശ്വാസങ്ങള്‍ മറക്കണം. അവരുടെ ഗീതയും ഖുര്‍ആനും ബൈബിളുമെല്ലാം ഭരണഘടനയാണ് എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. 'സമ്പന്നനായ ഒരാള്‍ കോടതി കയറിയിറങ്ങിയില്ലെങ്കിലും പോലും അവരുടെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് നടക്കും. അനുകൂലമായ കോടതി വിധി വരുന്നതുവരെയോ വിചാരണ വൈകിപ്പിക്കുന്നതിനോ അയാള്‍ മേല്‍ക്കോടതികളെ സമീപിക്കും, എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍ പാവപ്പെട്ടവര്‍ക്കുള്ള കോടതി വ്യവഹാരങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നതായാണ് കാണുന്നതെന്നും' അദ്ദേഹം പറഞ്ഞു.
'യഥാർത്ഥ നീതി നടപ്പാക്കണമെങ്കിൽ, നീതിയുടെ അളവുകൾ നിരാലംബരായവർക്ക് അനുകൂലമായി കണക്കാക്കേണ്ടതുണ്ട്,' അദ്ദേഹം അഭിപ്രായപ്പെട്ടു. 'ദരിദ്രരില്‍ ദരിദ്രരായവരുടെ ഭരണഘടനാ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. എന്റേതോ നിങ്ങളുടേതോ അല്ല. സ്വന്തമായി ശബ്ദമില്ലാത്ത ഇവരാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. കോടതി ഇവരെ കേള്‍ക്കാനെങ്കിലും തയ്യാറാവണം. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ദയവായി ചെയ്യുക' എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.